സിപിഎം വിട്ടുപോയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കില്ലെന്ന് എംവി ഗോവിന്ദന്‍

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മധു ആയാലും ആരായാലും, തെറ്റായ ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധമെന്ന് എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ ബാബുവിനെതിരെയും എംവി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു.

ബിപിന്‍ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദന്‍ അഭിപ്രായപ്പെട്ടു. വിമര്‍ശനം വേണം. ആരെയും വിമര്‍ശിക്കാം. മുഖ്യമന്ത്രിയെ വരെ വിമര്‍ശിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മാറ്റിവെച്ച സമ്മേളനങ്ങള്‍ സംസ്ഥാന സമ്മേളനം വരെ ഇനി നടത്തില്ല. 210 ഏരിയ സമ്മേളനങ്ങളില്‍ ഒരു ഏരിയ സമ്മേളനം മാത്രമാണ് മാറ്റിയത്. പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നത് പാതകം പോലെ പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.