ഇടതുപക്ഷത്തുളള ചിലർ ഭാരത് ജോഡോയെ പിന്തുണയ്ക്കുന്നുണ്ട്, കാറിൽ ആണെങ്കിൽ യാത്ര ഇല്ലെന്ന് പറഞ്ഞിരുന്നു

ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തുള്ളവർ യാത്രയെ പിന്തുണക്കുന്നത് വ്യക്തിയോടുള്ള ഇഷ്ടം കാരണം അല്ലെന്നും മറിച്ച് ആശയത്തോടുള്ള ഇഷ്ടം കാരണം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജോഡോ യാത്ര കാറിൽ നടത്താൻ ആദ്യം ഉദ്ദേശിച്ചു എന്നും എന്നാൽ കാറിൽ ആണെങ്കിൽ താൻ ഇല്ല എന്ന് പറയുക ആയിരുന്നു രാഹുൽ ഗാന്ധി വെളിപ്പെടുത്തി. കാറിൽ സഞ്ചരിക്കാൻ ഒന്നും സാധിക്കാത്ത ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. ആലപ്പുഴയിലെ യാത്ര നാളെ അവസാനിക്കും.

പുന്നമട കായലിൽ വള്ളംകളി പ്രദർശനത്തിന്റെ ഭാഗമായി ഇന്ന് രാഹുൽ ഗാന്ധി വള്ളമകളിയിൽ തുഴഞ്ഞിരുന്നു . കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളത്തിന്റെ നടുഭാഗത്തിരുന്ന തുഴച്ചിൽക്കാർക്കൊപ്പം ഇരുന്ന് ആവേശത്തിൽ തുഴയുന്ന രാഹുലിനെയും കെ.സി വേണുഗോപാലിനെയും ചിത്രത്തിൽ കാണാം. ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഭാരത് ജോഡോ യാത്ര നിലവിൽ ആലപ്പുഴയിലാണുള്ളത്. കഴിഞ്ഞ ദിവസം വടയ്ക്കൽ ബീച്ചിൽ തിങ്കളാഴ്ച രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച നടത്തിയിരുന്നു. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നും രാഹുൽ ഗാന്ധിയെ തൊഴിലാളികൾ അറിയിച്ചിരുന്നു.