സോളാര്‍ ചൂടില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; കെസി ജോസഫിനെതിരെ നടപടി വേണെമെന്ന് തിരുവഞ്ചൂര്‍; ഇല്ലെങ്കില്‍ പരസ്യപ്രതികരണം; നേതാക്കള്‍ക്ക് മുന്നറിയിപ്പ്

സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അഡീഷണല്‍ പിഎ ജോപ്പന്റെ അറസ്റ്റില്‍ കെ.സി ജോസഫ് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിനെതിരെ ഇപ്പോള്‍ തിരുവഞ്ചൂര്‍ തന്നെ രംഗത്തെയിരിക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ കെസി ജോസഫിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ അത്ര ലാഘവത്തോടെ ഡിജിപി ഹേമചന്ദ്രന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതോടെ അന്നത്തെ ആഭ്യന്തരമന്ത്രിയെ തന്നെയാണ് കെ സി ജോസഫ് സംശയ നിഴലിലാക്കിയതെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസം കോട്ടയം ഡിസിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കെ സി ജോസഫ് നിലപാട് ആവര്‍ത്തിച്ചതോടെയാണ് തിരുവഞ്ചൂര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും അടക്കമുള്ള മുന്‍ നിര നേതാക്കളെയും പരാതി അറിയിച്ചു.

കെസി ജോസഫിനെതിരെ രണ്ടുദിവസത്തിനുള്ളില്‍ താക്കീതോ നടപടിയോ ഉണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണത്തിലേക്ക് നീങ്ങാനാണ് തിരുവഞ്ചൂരിന്റെ തീരുമാനം.