മതഭീകരവാദികളോട് മൃദുസമീപനം; യു.ഡി.എഫും എല്‍.ഡി.എഫിന്റെ വഴിയിലാണെന്ന് കെ. സുരേന്ദ്രന്‍

യുഡിഎഫും എല്‍ഡിഎഫിന്റെ വഴിയിലാണെന്ന് ബിജെപി. പിണറായി വിജയനെ പോലെ വി ഡി സതീശനും മതഭീകരവാദികളോട് മൃദുസമീപനം കാണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തിന് ഇടതുവലതുമുന്നണികളോട് പ്രതിഷേധമുണ്ട്. ഇത്് തൃക്കാക്കരയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി പി സി ജോര്‍ജ്ജ് തൃക്കാക്കരയിലെത്തി. വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പൊലീസ് നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താനാണ് പി സി ജോര്‍ജ്ജ് തൃക്കാക്കരയില്‍ എത്തിയിരിക്കുന്നത്. യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും.

തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ ആരംഭിക്കും. കാക്കനാട് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ഇത് പാലാരിവട്ടത്ത് അവസാനിക്കും.ഉച്ചയ്ക്ക് യു.ഡി.എഫ് ബൈക്ക് റാലി സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കടന്നുപോകും.

ബി.ജെ.പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങും. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും.

പരസ്യപ്രചാരണം അവസാനത്തോടടുക്കുമ്പോഴും ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ വിവാദം തന്നെയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വീഡിയോ വിവാദത്തില്‍ അറസ്റ്റിലായ രണ്ട് പേര്‍ സിപിഎമ്മുകാരാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ കാമറ വെച്ച ചരിത്രമുള്ള നേതാക്കളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.