ബി.ജെ.പിക്ക് ഉടന്‍ ഹിമാചലില്‍ മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ മേയറും ഉണ്ടാവും; തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ രക്ഷിക്കേണ്ട അവസ്ഥയെന്ന് യെച്ചൂരി

രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ ആരു ജയിച്ചാലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് നിലനില്‍ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഹിമാചല്‍ പ്രദേശിലും ഡല്‍ഹി കോര്‍പറേഷനിലും പരാജയപ്പെട്ടെങ്കിലും ഉടന്‍ ഹിമാചലില്‍ ബിജെപി മുഖ്യമന്ത്രിയും ഡല്‍ഹിയില്‍ ബിജെപി മേയറും ഉണ്ടാകുമെന്നാണ് അവരുടെ പ്രചാരണമെന്നും യച്ചൂരി പറഞ്ഞു.

ഭരണഘടനാമൂല്യങ്ങളെ പൂര്‍ണമായും തച്ചുതകര്‍ത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസ് അജന്‍ഡ തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ അത് കണ്ടതാണ്. എന്നാല്‍, ഇന്ന് ഭരണഘടന പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമം. ഭരണഘടന വിഭാവനംചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രസങ്കല്‍പ്പത്തിന് വിരുദ്ധമാണ്. അതിനാല്‍ അടിസ്ഥാനശിലകളെ തച്ചുതകര്‍ക്കാനാണ് ശ്രമം.

അതിന് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ ബുള്‍ഡോസര്‍ രാഷ്ട്രീയം ഉപയോഗിക്കുകയാണ്. ലൗ ജിഹാദ് പോലുള്ള വാദങ്ങള്‍ ഉയര്‍ത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവില്‍ പാര്‍പ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്മീര്‍ വിഷയം എന്നിവ വര്‍ഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്. അതില്‍ വിധി പറയുന്നില്ല. ഇലക്ടറല്‍ ബോണ്ടുവഴി ബിജെപി കോടികള്‍ സമ്പാദിക്കുന്നു. ഇത് രാഷ്ട്രീയ അഴിമതിയാണ്. ഇത് തടയാന്‍ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ പോലും അവരുടെ ഉപകരണമാവുന്നു.

പദവിയും പണവും ഉപയോഗിച്ച് ആരെയും വിലയ്ക്കുവാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. അതിന് വഴങ്ങാത്തവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവ ഉപയോഗിച്ച് വേട്ടയാടുന്നു. തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും ഞങ്ങള്‍ ഭരിക്കും എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ബിജെപിയില്‍നിന്നു രക്ഷിക്കേണ്ട അവസ്ഥയിലാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതു ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്നും യച്ചൂരി പറഞ്ഞു.