അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ: ഷോണ്‍ ജോര്‍ജ്

വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത നടപടിയില്‍ എതിര്‍പ്പുമായി മകന്‍ ഷോണ്‍ ജോര്‍ജ്. ‘ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല’ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

പി.സി ജോര്‍ജ് പറഞ്ഞത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. പൊലീസ് നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അദ്ദേഹത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സി.ഐ അടക്കം എത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

പിസി ജോര്‍ജിന്റെ വാക്കുകളില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഷോണ്‍ അറസ്റ്റ് വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടായെങ്കില്‍ മകന്‍ എന്ന നിലയില്‍ തന്റെ പ്രതികരണമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തൊഴുകൈ ഇമോജിയായിരുന്നു ഷോണ്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.