ഇനി ലോക്‌സഭയിലേക്ക് മത്സരത്തിനില്ല; ഇക്കുറിയിലേത് അവസാനത്തേത്; രാജീവ് ചന്ദ്രശേഖറിനെതിരെ പലയിടത്തും കേട്ട കാര്യങ്ങള്‍ പറഞ്ഞതാണെന്ന് ശശി തരൂര്‍

ഇക്കുറിയിലേത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരമാണെന്ന്
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍. ലോകസസഭയിലേക്ക് മത്സരിക്കുന്നില്ലെങ്കിലും രാഷ്ട്രീയത്തില്‍ തുടരും.

ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേറിലും തരൂര്‍ നിലപാട് വ്യക്തമാക്കി. രാജീവിനെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ല. പലയിടത്തും കേട്ട കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്. കേരളത്തില്‍ മത്സരം എല്‍ഡിഎഫ് – യുഡിഎഫും തമ്മിലാണ്. ക്രൈസ്തവ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. മണിപ്പുര്‍ വിഷയങ്ങളില്‍ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും തരൂര്‍ വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷക്കാലത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും തരൂര്‍ പറഞ്ഞു.