'ശശി തരൂർ ബിജെപി ചായ്‌വുള്ള സ്ഥാനാർത്ഥി, പുതിയ കോൺഗ്രസ് രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയും'; വിമർശിച്ച് ബിനോയ് വിശ്വം

ശശി തരൂർ ബിജെപി ചായ്‌വുള്ള സ്ഥാനാർത്ഥിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബാബറി മസ്ജിദ് തർക്ക ഭൂമിയിൽ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചയാളാണ് ശശി തരൂർ. ആ ആളാണ് ഇപ്പോൾ തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസസമയം പുതിയ കോൺഗ്രസ് രാവിലെ കോൺഗ്രസും ഉച്ചയ്ക്ക് ബിജെപിയുമാണെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ സ്വാധീനം വളരെ വലുതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന് മൂന്നാമൂഴമുണ്ടാകില്ല. ആർഎസ്എസ്-ബിജെപി വരവിനെ ഇൻഡ്യ സംഖ്യം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കു വേണ്ടിയുള്ള സഖ്യത്തിനൊപ്പം നിൽക്കുമെന്നും ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൂക്കു പാർലമെന്റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യുംമെന്ന് ബിനോയ് വിശ്വം ചോദിച്ചു. പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്? അദാനിയുടെ പണത്തിന് പുറകെ പോകാത്ത കോൺഗ്രസുകാർ ഉണ്ടാകുമോ? ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്നുള്ള കെ സുരേന്ദ്രന്റെ നിലപാടിനെയും ബിനോയ് വിശ്വം വിമർശിച്ചു. പ്രസ്താവന ആദ്യമൊന്നുമല്ലല്ലോ. പേര് മാറ്റുക, ആളെ കൊല്ലുക, പള്ളി മാറ്റുക എന്നിവ ബിജെപിയുടെ സ്ഥിരം പരിപാടികളാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.