'അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ട'; മുസ്ലിം വീടുകളിലെ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് ആര്‍.എസ്.എസ്

പെരുന്നാളിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാനുളള ബിജെപിയുടെ നീക്കത്തില്‍ ആര്‍എസ്എസ് എതിര്‍പ്പ് അറിയിച്ചതായി വിവരം. ആര്‍എസ്എസ്സുമായി ദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന നേതാക്കളാണ് നിലപാടിനെതിരെ രംഗത്തെത്തിയത്. ബിജെപി ആശയം അംഗീകരിച്ചെത്തുന്നവരെ സ്വീകരിച്ചാല്‍ മതിയെന്നും അങ്ങോട്ടു പോയുള്ള നയതന്ത്രം വേണ്ടെന്നുമാണ് ആര്‍എസ്എസ്സിന്റെ നിലപാടെന്നാണ് വിവരം.

നേതൃതലത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടായതോടെ വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് വിവരം. ഈസ്റ്റര്‍ ദിനത്തില്‍ തുടങ്ങിവെച്ച ക്രിസ്ത്യന്‍ നയതന്ത്രം പെരുിന്നാളിന് മുസ്ലിം വീടുകളിലേക്കും വ്യാപിപ്പിക്കാനായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആലോചന.

പെരുന്നാളിന് മുസ്ലിം വീടുകളില്‍ വ്യാപക സന്ദര്‍ശനം നടത്തേണ്ടെന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പകരം മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മുസ്ലിംങ്ങളിലേക്ക് എത്തിക്കും. മുസ്ലിം സമുദായത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ദുര്‍ബലരേയും ചേര്‍ത്തുപിടിക്കാനും ശ്രമം തുടരുമെന്ന് നേതാക്കള്‍ പറയുന്നു.

പെരുന്നാള്‍ ദിനത്തില്‍ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രകാശ് ജാവദേക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ദേശീയനിര്‍വാഹക സമിതിയോഗത്തിലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്നാണ് ക്രൈസ്തവരുടെയും മുസ്ലിംങ്ങളുടെയും വീടുകളിലെത്താന്‍ തീരുമാനിച്ചത്.