ബോര്‍ഡ്‌വെച്ച് എല്ലാ സ്റ്റാന്‍ഡിലും കയറി ഇറങ്ങും; തടയുന്ന എംവിഡിമാര്‍ പെന്‍ഷന്‍ വാങ്ങില്ല; വ്യക്തിപരമായി കേസ് നല്‍കും; വീണ്ടും സര്‍വീസ് പ്രഖ്യാപിച്ച് 'റോബിന്‍ മോട്ടോഴ്‌സ്'

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ ‘റോബിന്‍ മോട്ടോഴ്‌സ്’ ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയോടെ അടുത്ത ആഴ്ച്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് ഉടമ ഗരീഷ്. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ തന്നെയായിരിക്കും ബസ് സര്‍വീസ് നടത്തുക. പത്തനംതിട്ട-കോയമ്പത്തൂര്‍ ബോര്‍ഡ് വെച്ച് എല്ലാ സ്റ്റാന്‍ഡിലും കയറി ഇറങ്ങി തന്നെ ഇനിയും സര്‍വീസ് നടത്തും.

ബസിന് ചില അറ്റകുറ്റ പണികള്‍ നടത്തേണ്ടതുണ്ടെന്നും അനുശേഷം അടുത്ത ആഴ്ചയില്‍ തന്നെ ബസ് സര്‍വീസിനിറങ്ങും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളത് കൊണ്ട് യാതൊരു തരത്തിലും ഭയപ്പെടുന്നില്ലെന്നും അദേഹം പറഞ്ഞു.

ഒക്ടോബര്‍ മാസം 16-ാം തിയതി രാവിലെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാന്നിയില്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.

പരിശോധനകള്‍ക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പരാതിയിലായിരുന്നു നടപടി.

ഇതിനെതിരെ നിയമ പേരാട്ടം നടത്തിയാണ് ഗിരീഷ് ഇന്നലെ ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. ഇനി തന്നെയും ബസിനെയും ദ്രോഹിക്കുന്ന എംവിഡിമാര്‍ പെന്‍ഷന്‍ വാങ്ങില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയല്ല. ഇനി ബസ് പിടിച്ചെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായിട്ടായിരിക്കും തന്നെ നിയമപോരാട്ടമെന്നും ഗിരീഷ് പറഞ്ഞു.