ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നും വാങ്ങിയ 130 കോടി തിരിച്ചു നല്‍കാനായില്ല; കെടിഡിഎഫ്‌സിയുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി; കേരളാ ബാങ്കും പ്രതിസന്ധിയില്‍

കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ്‌സി) ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പ്രത്യേക ദൂതന്‍ മുഖേനയാണ് അദേഹം ഇക്കാര്യം കെടിഡിഎഫ്‌സിയെ അറിയിച്ചത്. കെടിഡിഎഫ്‌സിയുടെ വീഴ്ച, വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഡിഎഫ്‌സി തകര്‍ച്ചയിലായപ്പോള്‍ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതു റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നു 130 കോടിരൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിട്ടു കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ മാസങ്ങളായി കഴിയാതെ വന്നതാണു റിസര്‍വ് ബാങ്ക് നടപടിക്കു കാരണം.

കെടിഡിഎഫ്‌സി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റി ഉള്ളതാണ്. കെടിഡിഎഫ്‌സിക്കു പണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഗാരന്റി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആ പണം നല്‍കേണ്ടതാണ്. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി.