കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവം; പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രം, ആഞ്ഞടിച്ച് ചെന്നിത്തല

ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സംഭവത്തിൽ സർക്കാരിനും, പൊലീസിനുമെതിരെയാണ് വിമർശനം. ഏറ്റവും കാര്യക്ഷമതയില്ലാത്ത പൊലീസ് ആണ് ഇപ്പോൾ കേരളത്തിലേതെന്ന് രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

ആലുവയിലെ സംഭവം കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ചെന്നും,പൊലീസ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടി പോകാൻ മാത്രമായി ഒതുങ്ങുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തലയിൽ മുണ്ടിട്ടാണ് ഇന്നലെ മന്ത്രി ആലുവയിലെ വീട്ടിൽ പോയത്. ജില്ലയുടെ ചാർജ് ഉള്ള മന്ത്രി എന്തുകൊണ്ട് പോയില്ല?എന്നും ചെന്നിത്തല ചോദിച്ചു.

നീതിയും നിയമവും നിഷേധിക്കപ്പെട്ട ജനതയുടെ പ്രതികരണമാണിത്.പൊലീസ് മാപ്പ് ചോദിക്കുകയല്ല വേണ്ടത്.കുറ്റവാളികളെ കൈയാമം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ പകപോക്കലിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനുമെതിരെ എടുത്ത കേസുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം

മുഖ്യമന്ത്രിയുടെ ഓഫീസ് ജനാധിപത്യത്തിന്‍റെ കഴുത്ത് ഞെരിച്ചു കൊള്ളുന്നു.കേരളത്തിൽ നടക്കുന്നത് കാടത്തം.ബ്രാഞ്ച് കമ്മിറ്റി മുതൽ എ.കെ.ജി സെന്‍റര്‍ വരെ പൊലീസിന്‍റെ പ്രവർത്തനത്തിൽ ഇടപെടുന്നു.ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നു.

ശിവശങ്കർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നു.ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നു.: വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങൾ വലയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.