ഗവര്‍ണര്‍ക്ക് എതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ ഇന്ന്; ഒരു ലക്ഷം പേര്‍ അണിനിരക്കും, പങ്കെടുക്കാന്‍ ഡി.എം.കെയും

ഗവര്‍ണര്‍ക്കെതിരായ ഇടതുമുന്നണിയുടെ രാജ്ഭവന്‍ ധര്‍ണ ഇന്ന്. ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന ധര്‍ണ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ധര്‍ണ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ. നേതാവ് തിരുച്ചി ശിവയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ പത്തിന് മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങും. ഇടതുമുന്നണിയുടെ ഉന്നത നേതാക്കളെല്ലാവരും ധര്‍ണയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയില്‍ പങ്കെടുക്കേണ്ട എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തുന്ന മാര്‍ച്ച് തടയണം എന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ച് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം.

അതേസമയം ഗവര്‍ണര്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കായി പാറ്റ്‌നയില്‍ പോയ ഗവര്‍ണ്ണര്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും. തുടര്‍ന്ന് കേരള ഹൗസില്‍ വിശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വൈകുന്നേരം ആറരയ്ക്ക് പൊതു പരിപാടിയില്‍ പങ്കെടുക്കും.