കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ്; പൊലീസ് കേസെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്ങിനെ തുടര്‍ന്ന് പഠനം പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് പി.ജി ഓര്‍ത്തോ വിദ്യാര്‍ഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ കോളജില്‍ നിന്ന ഇന്നലെ പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓര്‍ത്തോ പിജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ഡോ. ജിതിന്‍ ജോയിയാണ് റാഗിങിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയത്. ജിതിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി നാലാം തിയതി മുതല്‍ റാഗിങിന് വിധേയമായതായും, സീനിയേഴ്‌സ് അധികം സമയം ജോലി ചെയ്പിച്ചതായും പരാതിയില്‍ പറയുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ജോലികള്‍ ചെയ്യിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ജിതിന്‍ കോളജിലെ റാഗിംങ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. രാത്രികളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനഃപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതേ കുറിച്ച് വകുപ്പ് മേധാവിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ജിതിന്‍ മെഡിക്കല്‍ കോളജിലെ പഠനം അവസാനിപ്പിച്ചത്.

Read more

മറ്റൊരു കോളജില്‍ ചേര്‍ന്നതിന് ശേഷമാണ് ജിതിന്‍ റാഗിങ്ങിനെ കുറിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് റാഗിങ് കമ്മിറ്റി അന്വേഷണം നടത്തി. സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.