ഏറ്റവും മികച്ച വികസന മാതൃക മോദിയാണ് എന്നു പറയാന്‍ ചങ്കൂറ്റം കാട്ടിയ ആളാണ് എ.പി അബ്ദുള്ളക്കുട്ടി; ഇനിയും കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും പി.എസ് ശ്രീധരന്‍ പിള്ള

എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരന്‍പിള്ള. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ മോദിയെ പിന്തുണയ്ക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുന്നതില്‍ തെറ്റൊന്നുമില്ലെന്നും പാര്‍ട്ടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അദ്ദേഹം 2008- ലും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെയാണ് ഏറ്റവും മികച്ച വികസന മാതൃക എന്ന് പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാട്ടിയ ആളാണ്. പ്രധാനമന്ത്രിയായപ്പോഴും ആ അഭിപ്രായം തുടരുന്നു. ഇപ്പോഴും ആ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകേണ്ടി വന്ന ആളാണ്. രാജ്യത്ത് വികസനം ഉറപ്പു വരുത്താന്‍ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന യാത്രാസംഘത്തിന് മാത്രമേ സാധിക്കൂവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലിമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

മോദിയെ പ്രശംസിച്ചതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.