കളമശ്ശേരി പൊലീസ് സ്റ്റേഷൻ ജനസൗഹൃദമാക്കാൻ കോഫി മെഷീൻ സ്ഥാപിച്ചതിന്റെ പേരിൽ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത സിവിൽ പൊലീസുദ്യോഗസ്ഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. മരണം കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലെന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘു പോസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.
‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
പിഎസ് രഘുവിനെ തിങ്കളാഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി രഘുവിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഇതിന്റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് നടപടിയെന്നാണ് ഉത്തരവിലുള്ളത്. സംഭവം വിവാദമായിരുന്നു.
അതേസമയം മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീൻറെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് നടപടിയെന്നാണ് ഡിസിപി പറയുന്നത്. പൊലീസുകാർ മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്ന് നേരത്തെ ഡിജിപി സർക്കുലർ നൽകിയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി പൊലീസിനു വേണ്ടിയെന്ന പേരിൽ ഇയാൾ പണപ്പിരിവ് നടത്തിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
Read more
കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വിവാദത്തിലകപ്പെടുന്നത് ഇത് ആദ്യമായല്ല. പാറാവു നിന്ന പൊലീസുദ്യോഗസ്ഥ മഫ്തിയിലെത്തിയ ഐശ്വര്യയെ തടഞ്ഞതില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഇവര്‍ നടപടി സ്വീകരിച്ചിരുന്നു.