കെ. സുരേന്ദ്രന്‍റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം: വീണ്ടും ചോദ്യം ചെയ്തേക്കും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. കേസിൽ  കെ.സുരേന്ദ്രൻ നല്‍കിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഹാജരാവാന്‍ നോട്ടീസ് നല്‍കാനാണ് സാദ്ധ്യത.

അതേസമയം കൂടുതൽ ബിജെപി നേതാക്കളെ പ്രതി ചേര്‍ത്തു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറർ സുനില്‍ നായിക് എന്നിവരുൾപ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേർത്തത്.

സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍ഗോഡ് നഗരത്തോട് ചേര്‍ന്ന സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്ന് സുന്ദര മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹോട്ടലില്‍ താന്‍ താമസിച്ചിട്ടില്ല എന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്.

എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഈ ഹോട്ടലില്‍ വന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ആ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതേ ഫോണ്‍ തന്നെയാണ് സുരേന്ദ്രന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സുന്ദരയ്യയെ അറിയില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കുകയുണ്ടായി.