വിമാനത്തിലെ പ്രതിഷേധം; സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം, പ്രതികള്‍ ജാമ്യം ലഭിക്കേണ്ടവരല്ലെന്ന് എം.വി ജയരാജന്‍

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ ജാമ്യം ലഭിക്കേണ്ടവരല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് യൂത്ത്‌കോണ്‍ഗ്രസ് ക്രിമിനലുകള്‍ ശ്രമിച്ചത്. കയ്യില്‍ തോക്കില്ലാതിരുന്നതിനാല്‍ പ്രതികള്‍ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സൂക്ഷ്മ പരിശോധനയുണ്ടാകും എന്നറിയവുന്നത് കൊണ്ടാണ് പ്രതികള്‍ തോക്ക് കൊണ്ടുപോകാതിരുന്നത്. മൂന്ന് പേരും ഒരുമിച്ചാണ് യാത്രയ്ക്ക് ടിക്കറ്റ് എടുത്തിരുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേര്‍ മാത്രമല്ല സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് വിമാനത്തിലുണ്ടായിരുന്ന നാലാമതൊരാളാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമാനത്തിലെ പ്രതിഷേധത്തെ തുടര്‍ന്നുള്ള വധശ്രമക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കേസില്‍ അറസ്റ്റിലായ ഫര്‍സീന്‍ മജീദ് , നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിക്കവെ സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം നടന്ന വിമാനത്തില്‍ സിസിടിവി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. പ്രതിഷേധം നടന്നത് ചെറിയ വിമാനത്തിലായിരുന്നുവെന്നും അതിനാല്‍ വിമാനത്തില്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നുമാണ് ഡിജിപി കോടതിയെ അറിയിച്ചത്.