എല്ലാ സംഘികളും ഇവിടെ സെയ്ഫാണ്..! ഒരു എം.എല്‍.എ പോലുമില്ലാതെയാണ് ബി.ജെ.പി കേരളം ഭരിക്കുന്നത്: അബ്ദു റബ്ബ്

ഒരു എംഎല്‍എ പോലുമില്ലാതെയാണ് ബിജെപി കേരളം ഭരിക്കുകയാണെന്ന് പി.കെ മുന്‍മന്ത്രി അബ്ദു റബ്ബ്. ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഉദാഹരണങ്ങള്‍ നിരത്തിയാണ് അബ്ദു റബ്ബിന്റെ വിമര്‍ശനം. കെ.ടി ജലീലിനെ ഭീകരവാദി എന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിയില്ല, സിപിഎമ്മിലെ വനിതാ നേതാക്കളെ അപമാനിച്ച കെ. സുരേന്ദ്രനെതിരെ നടപടിയില്ല, സെബാസ്റ്റ്യന്‍ പോളിനെതിരെ കേസെടുത്തത് അദ്ദേഹം പോലും അറിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ എല്ലാ സംഘികളും സെയ്ഫാണെന്നും റബ്ബ് പരിഹാസിച്ചു.

അബ്ദു റബ്ബിന്റെ കുറിപ്പ്:

ഇടതു സഹയാത്രികനും, മുന്‍ മന്ത്രിയുമായ ഡോ.കെ.ടി ജലീലിനെ മുതിര്‍ന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ ‘ഭീകരവാദി’ എന്ന് അധിക്ഷേപിച്ചിട്ട് ദിവസം പലതു കഴിഞ്ഞു, ഒരു കേസുമില്ല… ആര്‍ക്കും പരാതിയുമില്ല. സര്‍ക്കാറിനും സഖാക്കള്‍ക്കുമാവട്ടെ ഒരു മിണ്ടാട്ടം പോലുമില്ല..! ‘സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി” എന്നു പ്രസംഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേണ്ട രീതിയില്‍ നടപടികളുണ്ടായില്ല.

മീഡിയാവണ്‍ നിരോധനത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഇടതു സഹയാത്രികനും, മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ എറണാംകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ട് ഒരു വര്‍ഷത്തോളമായി. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊടുത്ത നേരത്താണ് പോലീസ് കേസുകളെക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ പോലും അറിയുന്നത്.

കോണ്‍ഗ്രസില്‍ നിന്നോ, മറ്റോ ആരെങ്കിലും ബിജെപി യിലേക്ക് പോയാല്‍ ചില സഖാക്കളൊക്കെ ചോദിക്കാറുണ്ട്, ‘എന്താണ് സി.പി.എമ്മില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകാത്തത് ‘ എന്ന്…! ബിജെപി എടുക്കേണ്ട പണി സി.പി.എം തന്നെ വളരെ ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ ചോദ്യം തന്നെ ഒരശ്ലീലമല്ലേ. മതസ്പര്‍ധയുണ്ടാക്കാന്‍ വര്‍ഗീയ വിഷം വിതച്ചവരും, വനിതകളെയും ഇടതു നേതാക്കളെയും വരെ, വളരെ മോശമായി അധിക്ഷേപിച്ചവരുമായ എല്ലാ സംഘികളും ഇവിടെ സെയ്ഫാണ്..! ജനാധിപത്യ പോരാട്ടത്തിനിറങ്ങിയ ഇടതു സഹയാത്രികര്‍ക്കാവട്ടെ പോലീസ് കേസുമാണ്.

ശിഷ്ടം: ഒരു എംഎല്‍എ പോലുമില്ലാതെയാണ് ബിജെപി കേരളം ഭരിക്കുന്നത്.