ഗവർണറുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത്: എം എം മണി

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ആദ്യം മടികാട്ടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി മുൻ മന്ത്രിഎം എം മണി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കുന്നതിനെ എതിർക്കുന്ന ഗവർണർക്കെതിരെ, ‘അയാളുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നല്ല പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത്’ എന്നായിരുന്നു എം.എം മണിയുടെ പരാമർശം. ഗവർണർ സർക്കാരിനല്ല തലവേദനയെന്നും നാടിനാകെ തലവേദനയാണെന്നും എം.എം മണി പറഞ്ഞു.

അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ച് നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടിരുന്നു. പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതി ലാലിനെ മാറ്റാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഇതോടെ വലിയ ഭരണഘടനാ പ്രതിസന്ധിയാണ് ഒഴിവായത്. നാളെ നിയമസഭ ചേരുമ്പോള്‍ ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.