ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരി; യു.ഡി.എഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യം ചെയ്തില്ലെന്ന് പാലൊളി

മുസ്‌ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ല. ആനൂകൂല്യം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായാണെങ്കിലും അര്‍ഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ മാത്രമേ സ്‌കോളര്‍ഷിപ് കൊടുത്തിട്ടുള്ളൂ. പരിവര്‍ത്തിത വിഭാഗങ്ങള്‍ എന്നുപറയുന്നതു തന്നെ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ മേന്‍മ കണ്ടിട്ട് പരിവര്‍ത്തനം ചെയ്യുന്നവരല്ലെന്നും പാലൊളി പറഞ്ഞു.

ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രതിപക്ഷം പറയുന്ന രീതിയില്‍ പരിഹാരം ഉണ്ടാക്കിയാലും അവര്‍ വീണ്ടും പ്രശ്‌നങ്ങളുമായി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അവര്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് ഒരുതരം വീതംവെപ്പ് ആയിപ്പോയെന്നും അത് ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.