ഗുജറാത്തി ഐ.എ.എസ് ഉദ്യോഗസ്ഥനെ ലേലം തീരും വരെ മാത്രം കെ.എസ്.ഐ.ഡി.സി തലവനായി വെച്ചത് അദാനിയെ സഹായിക്കാനോ?: രമേശ് ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം സംബന്ധിച്ച സർക്കാർ ഇടപാടുകൾ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയുമായി ബന്ധമുള്ള നിയമ സ്ഥാപനത്തിന് കൺസൾട്ടൻസി കൊടുത്തതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം സംബന്ധിച്ച സർക്കാർ ഇടപാടുകൾ ദുരൂഹമാണ്. അദാനിയുമായി ബന്ധമുള്ള നിയമ സ്ഥാപനത്തിന് കൺസൾട്ടൻസി കൊടുത്തതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.

ടെൻഡർ ഇല്ലാതെ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തിനും കെപിഎംജിക്കും കൺസൾട്ടൻസി നൽകിയതിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. നീരവ് മോഡി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് സിറിൽ അമർചന്ദ് മംഗൾദാസ്. എന്തിനാണ് അദാനിയോട് അടുപ്പമുള്ള നിയമ സ്ഥാപനത്തിനും, സിയാൽ ഉണ്ടായിട്ടും കെപിഎംജിക്കും കൺസൾട്ടൻസി നൽകിയതെന്ന് സർക്കാർ വ്യക്‌തമാക്കണം.

യുഡിഫ് വിമാനത്താവള സ്വകാര്യവത്ക്കരണത്തിന് എതിരല്ല. എന്നാൽ യുഡിഫ് സർക്കാരുകൾ തന്നെ കൊണ്ട് വന്ന പൊതു-സ്വകാര്യ പങ്കാളിത്ത മോഡലുകൾ ഇവിടെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട് . കെ കരുണാകരൻ സർക്കാർ കൊണ്ട് വന്ന സിയാൽ, ഉമ്മൻ ചാണ്ടി സർക്കാർ 90% പൂർത്തീകരിച്ച കിയാൽ
എന്നിവ ദേശിയ തലത്തിൽ തന്നെ അംഗീകരിച്ച മോഡലുകളാണ്. ഈ പശ്ചാത്തലത്തിലാണ് വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൊടുക്കുന്നതിനെതിരെയുള്ള സർക്കാർ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചത്. അതെ സമയം ലേലത്തിൽ പങ്കെടുക്കാനുള്ള സർക്കാർ നിലപാടിനെ ഞങ്ങൾ വിമർശിച്ചിരുന്നു. അദാനിയെ പ്രൈവറ്റ് ആയി അനുകൂലിക്കുകയും പബ്ലിക് ആയി എതിർക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക നിലപാടാണ് സിപിഎമ്മിന്.

വിമാനത്താവള ലേലത്തിന്റെ സമയത്ത് ദുരൂഹമായ മറ്റ് ചില നീക്കങ്ങൾ കൂടി ഉണ്ടായി. ഗുജറാത്തിൽ നിന്നുള്ള ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ആ കാലയളവിൽ കെ.എസ്.ഐ.ഡി.സി (KSIDC) എംഡിയായി നിയമിച്ചിരുന്നു. ലേലത്തിന് ശേഷം സ്‌ഥാനം മാറ്റുകയും ചെയ്‌തു. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് വിഴിഞ്ഞം പോർട്ടിന്റെ ചുമതയുള്ള പോർട്ട് സെക്രട്ടറി ആയി നിലവിൽ പ്രവർത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച യാതൊരു വിധ നാഴികകല്ലുകളും പാലിക്കാതിരുന്നിട്ടും പദ്ധതിയുമായ് സുഗമമായി തുടർന്ന് പോകാൻ അദാനിക്ക് കഴിയുന്നത് ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്

ഇരയോടൊപ്പമെന്ന് പറയുകയും രാത്രിയുടെ മറവിൽ വേട്ടക്കാരനൊപ്പം ഇറങ്ങുകയും ചെയ്യുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്.