സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി മരിച്ചു

കാസർഗോട് ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജിയാണ് മരണപ്പെട്ടത്. 78 വയസായിരുന്നു.

കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതൊടെ കാസർഗോട് ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. എന്നാൽ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ ഗോപിയാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധിതനായിരുന്ന ഗോപിക്ക് അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗോപിയുടെ നില ഏതാനും ദിവസങ്ങളായി വഷളായി തുടരുകയായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചാണ് മരണം. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 83 ആയി.

എന്നാല്‍ ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 81 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ഇന്നലെ മാത്രം എട്ട് കൊവിഡ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.