'എം.കെ മുനീര്‍ ആദ്യം ഇബ്രാഹിം സുലൈമാന്‍ സേട്ടിനോട് മാപ്പ് പറയണം' അഡ്വ. ഷമീര്‍ പയ്യനങ്ങാടി

കോണ്‍ഗ്രസിന്റെ മതേതരത്വ കാപട്യത്തെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അധിക്ഷേപിച്ചതിന് എം കെ മുനീര്‍ മാപ്പ് പറയണമെന്ന് നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടമുള്ളതായി എം കെ മുനീര്‍ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് മാപ്പ് പറയണമെന്ന് ഷമീര്‍ പയ്യനങ്ങാടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ അനുകൂല സമീപനത്തെ എതിര്‍ത്താണ് 1992ല്‍ സേട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒഴിഞ്ഞത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു മുനീര്‍. സേട്ടിന്റെ നിലപാടിന് പിന്നാലെ അദ്ദേഹത്തെ മുനീര്‍ തീവ്രവാദിയും വര്‍ഗീയവാദിയും ആക്കി അധിക്ഷേപിച്ച് ക്യാമ്പയില്‍ നടത്തുകയായിരുന്നു എന്ന് പ്രസ്താവനയില്‍ ആരോപിച്ചു.

മുനീര്‍ അടക്കമുള്ളവരുടെ ഇപ്പോഴത്തെ നിലപാടോടെ സേട്ട് എടുത്ത നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

മതനിരപേക്ഷത വിഷയത്തില്‍ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ ഒരു നിലപാട് ഉത്തരേന്ത്യയില്‍ മറ്റൊരു നിലപാട് എന്നാണ് മുനീര്‍ പറഞ്ഞത്. പാര്‍ട്ടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും, മതനിരപേക്ഷതയ്ക്കായി നിലകൊണ്ട നെഹ്റുവിയന്‍ യുഗത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുപോകണമെന്നും മുനീര്‍ പറഞ്ഞിരുന്നു.