മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി, ഇല്ലെന്ന് റിയാസ്; വിശദീകരണം തേടി ജില്ലാ കളക്ടര്‍

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത തിരഞ്ഞെടുപ്പ് പരിപാടിയിൽ പുതിയ പ്രഖ്യാപനം നടത്തിയെന്നായിരുന്നു റിയാസിനെതിരെയുള്ള ആരോപണം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് യുഡിഎഫാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് പരിപാടിയിലെ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതായും സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സ്പോർട്‌സ് ഫ്രെറ്റേണിറ്റി കൂട്ടായ്മ സംഘടിപ്പിച്ച കായികസംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റിയാസ്.

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി റിയാസ് പറഞ്ഞത്. പിന്നാലെ വേദിയിലുണ്ടായിരുന്ന എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് പിന്നീട് ഇദ്ദേഹം തിരികെ വന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് എളമരം കരീം പ്രതികരിച്ചു. യുഡിഎഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ല. പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിന്റെ മറുപടി. അതേസമയം യുഡിഎഫിന്റെ ആരോപണം നിഷേധിച്ച് റിയാസും രംഗത്തെത്തി. നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും റിയാസ് പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും റിയാസ് പറഞ്ഞു.