ഗണേശന്‍ എന്താണു സിഐടിയുവെന്നും, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നും പഠിപ്പിക്കും; മന്ത്രിയെ വഴിയില്‍ തടയും; വെല്ലുവിളിച്ച് ഇടതുപക്ഷ സംഘടന

ഡ്രൈവിങ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രി ഗണേഷ് കുമാറിനെ വഴിനടക്കാന്‍ അനുവദിക്കില്ലെന്നു സിഐടിയു.

എന്താണു സി.ഐ.ടി.യു, എന്താണു തൊഴിലാളി പ്രസ്ഥാനം എന്നെല്ലാം ഗണേഷിനെ പഠിപ്പിക്കും. മാന്യമായാണു മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താന്‍മാത്രമാണു ശരി, തനിക്കുമാത്രമാണു വിവരമുള്ളത് എന്നാണു ഗണേഷിന്റെ ചിന്ത. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണു തൊഴിലാളിവിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിനു തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലാണെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു.

ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ തുറക്കാനിരിക്കെയാണ് സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ മുതല്‍ ബസ് വരെ ഓടിക്കാന്‍ പരിശീലനം നല്‍കുന്നതാണ് സ്ഥാപനം. കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിന് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അട്ടക്കുളങ്ങരയിലുള്ള കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് തീയറി ക്ലാസുകള്‍ നടക്കുക.

ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂള്‍ ഈയാഴ്ച തുറക്കും.
ഇരട്ട നിയന്ത്രണ സംവിധാനമുള്ള (ക്ലച്ച്, ബ്രേക്ക്) ബസുകള്‍ നേരത്തെയുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും അടുത്തിടെ വാങ്ങിയതാണ്. ഓള്‍ട്ടോ കെ 10 കാര്‍, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗീയറില്ലാത്ത സ്‌കൂട്ടറുമാണുള്ളത്.

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ ആവശ്യപ്പെടുമ്പോള്‍ പുതിയ വാഹനങ്ങളാണ് കെ.എസ്.ആര്‍.ടി.സി. തിരഞ്ഞെടുത്തിട്ടുള്ളത്. എം 80 ക്ക് പകരമാകും ഹീറോയുടെ ബൈക്ക് ഇടം പിടിക്കുക. ഗീയര്‍ ഇല്ലാത്ത വിഭാഗത്തിലും പുതിയ മോഡല്‍ വാഹനമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഈയാഴ്ച മുഖ്യമന്ത്രി ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.