'അരിക്കൊമ്പനെ പിടികൂടാന്‍ സംഘം 19- ന് എത്തും'; നിരോധനാജ്ഞ പ്രഖ്യാപിച്ചാകും ദൗത്യം: എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാന്‍ ദൗത്യ സംഘം 19ന് ഇടുക്കിയില്‍ എത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. പതിനാറിന് കോടനാട് കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും 19, 20 തീയതികളിലായി നാല് കുങ്കിയാനകളേയും കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷാ തിയതി ഒഴിവാക്കി നിരോധനാജ്ഞ പ്രഖ്യാപിക്കും മയക്ക് വെടിവച്ച് ഒറ്റയടിക്ക് കാട്ടാനയെ ഇടുക്കിയില്‍ നിന്ന് കോടനാട്ടേയ്ക്ക് എത്തിക്കാനാകില്ല. മന്ത്രി അറിയിച്ചു. വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതിഷേധം ശക്തമായതോടെയാണ് ഇടുക്കിയിലെ കാട്ടാന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അക്രമണകാരികളായ കാട്ടാനകളെ പിടിച്ച് മാറ്റണമെന്നുമുള്ള ആവശ്യം ഉയര്‍ന്നത്.

ഇതേത്തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ഇടുക്കിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. വെറ്റിനറി സര്‍ജ്ജര്‍ ഡോ. അരുണ്‍ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും തുടര്‍ന്ന് നിരന്തരം അക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നതടക്കുള്ള കാര്യങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഉത്തരവിറക്കിയത്. മയക്കുവെടി വച്ച് കൂട്ടിലാക്കുകയോ, വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ. വാഹനത്തില്‍ കൊണ്ട് പോകാന്‍ കഴിയില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യണമെന്നാണ് ഉത്തരവിലുള്ളത്.