മാനസിക വെല്ലുവിളി വീട്ടുകാര്‍ മറച്ചുവെച്ചു; കൊവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു, നഴ്‌സിനെ ആക്രമിച്ചു

കൊല്ലത്ത് ആശ്രമം പി.ഡബ്ല്യൂ.ഡി. വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ അക്രമാസക്തനായി. നിരീക്ഷണകേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്ത ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇദ്ദേഹം ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണ്. പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇയാള്‍ മാനസികരോഗത്തിന് മരുന്നു കഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാള്‍ വെള്ളവും ചായയും ആവശ്യപ്പെട്ടു. ഇവര്‍ ഇയാള്‍ക്ക് വെള്ളം നല്‍കി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോടു പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

പിന്നീട് ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തിയ ഇയാള്‍, കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. കൂടാതെ ഗ്രില്ലിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാതിലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. ഇതിനെ തുടര്‍ന്ന് കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ പോലീസ് വന്നപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുകയാണു ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്.

Read more

ആക്രമണം നടന്ന സമയത്ത് ഇയാള്‍ക്ക് മെന്റല്‍ ഡിപ്രഷന്‍ ഉള്ള പോലെ തോന്നിയിരുന്നെങ്കിലും പോലീസ് എത്തിയപ്പോള്‍ വളരെ സമാധാനപൂര്‍ണമായാണ് സംസാരിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.