70 ശതമാനം സീറ്റിലും യാത്രക്കാരില്ല; മംഗളൂരു-ഗോവ വന്ദേഭാരത് സര്‍വീസ് നടത്തുന്നത് കാലിയടിച്ച്; കേരളത്തിലേക്ക് നീട്ടാന്‍ സമ്മതിക്കുന്നുമില്ല; നിര്‍ത്താന്‍ നീക്കം

യാത്രക്കാരില്ലാത്തതിനാല്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുന്ന മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് നിര്‍ത്താന്‍ ആലോചിച്ച്. ആകെയുള്ള 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ പലപ്പോഴും ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റര്‍സിറ്റിയും ആളില്ലാതെ നിര്‍ത്തലാക്കിയിരുന്നു.

മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബര്‍ 30-നാണ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ കൈവിട്ടതോടെ വന്‍ പ്രതിസന്ധിയാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നേരിടുന്നത്. ഇതോടെ ട്രെയിന്‍മംഗളൂരു-ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍, ട്രെയിനുകള്‍ വൈകുമെന്ന പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെ കൂട്ടായ പ്രതിഷേധമാണ് റെയില്‍വേയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്.

കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്. സമയം ക്രമീകരിക്കാനോ, അറ്റകുറ്റപ്പണിക്കോ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സര്‍വീസ് നീട്ടാന്‍ സാധിക്കും എന്നതും നേട്ടമായിരുന്നു.

എന്നാല്‍, ഈ വാര്‍ത്തകള്‍ വന്ന ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ രംഗത്തെത്തി. വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുമെന്നാണ് ഇവര്‍ പറയുന്നത്. ്. വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് മംഗളൂരുഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ 8.30നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂറു കൊണ്ട് ഗോവയില്‍ എത്തും.

രാവിലെ 5.30ന് കോഴിക്കോട് നിന്നോ 6.30ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും.

വൈകിട്ട് 6.10നു ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45നു മംഗളൂരുവില്‍ എത്തുന്ന തരത്തിലാണു മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിച്ചാല്‍ വൈകിട്ട് 6.45നു മംഗളൂരുവിലും രാത്രി 8.45ന് കണ്ണൂരും 9.45ന് കോഴിക്കോടും എത്താന്‍ സാധിക്കും. ട്രെയിന്‍ കണ്ണൂരിലേക്കാണ് നീട്ടുന്നതെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. കണ്ണൂര്‍ബെംഗളൂരു എക്സ്പ്രസ് (16511) കോഴിക്കോട്ടേക്ക് നീട്ടാന്‍ ധാരണയായ സാഹചര്യത്തില്‍ നിലവില്‍ ഈ ട്രെയിന്‍ നിര്‍ത്തുന്ന ട്രാക്ക് വന്ദേഭാരതിനായി ഉപയോഗപ്പെടുത്താം.

നിലവില്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ ഒരോദിവസവും 300ല്‍ അധികം സീറ്റുകള്‍ ഒഴിച്ചിട്ടാണ് യാത്ര നടത്തുന്നത്. ബുക്കിങ്ങ് തീരെകുറയുന്നത് സര്‍വീസ് തന്നെ റദ്ദാക്കുനതിലേക്ക് എത്തിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.