'താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പ്'

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണ നാടകത്തെ ട്രോളി മന്ത്രി എം.എം മണി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ബിജെപിയെ ട്രോളിയിരിക്കുന്നത്. താമര വിടരുമോ മിത്രമേ എന്നറിയാന്‍ മിസ് കോള്‍ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെമ്പര്‍ഷിപ്പെന്നാണ് മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ എംപി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബിജെപി എഴുതി തയ്യാറാക്കിയ നാടകം പൊളിഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നടത്തിയ അംഗത്വ വിതരണം എന്തിനായിരുന്നുവെന്നും തങ്ങള്‍ നേരത്തെ തന്നെ ബിജെപിയായിരുന്നുവെന്നും ശശി തരൂരിന്റെ ബന്ധുക്കള്‍ പറഞ്ഞതോടെയാണ് ബിജെപിയുടെ നാടകം പൊളിയുകയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലാവുകയും ചെയ്തത്.

ശശി തരൂരിന്റെ മാതൃ സഹോദരി ശോഭന ഇവരുടെ ഭര്‍ത്താവ് ശശികുമാര്‍ തുടങ്ങി പത്ത് പേര്‍ക്കാണ് കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അംഗത്വം നല്‍കിയത്. എന്നാല്‍, തങ്ങള്‍ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോള്‍ ഇങ്ങിനെയൊരു ചടങ്ങ് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന പറഞ്ഞിരുന്നു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.