ആത്മകഥ പുറത്തിറക്കാന്‍ ഒരുങ്ങി ലൂസി കളപ്പുര; വെളിപ്പെടുത്താന്‍ പോകുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍

സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ നിലപാടെടുത്തതിന് പേരില്‍ പീഡനം നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. “”ദൈവനാമത്തില്‍”” എന്നാകും ആത്മകഥയുടെ പേര്.

ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റര്‍ ലൂസി സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുള്ളവര്‍ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാല്‍ ഇതിന്റെ മാനുസ്‌ക്രിപ്റ്റ് വാങ്ങാനാണ് പോയതെന്നും കൂടെ തന്റെ ഭാര്യ ബിന്ദു മില്‍ട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകന്‍ മഹേഷുമുണ്ടായിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

“”ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആര്‍ഒയെ ഞാന്‍ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റര്‍ കൊടുത്ത കേസ് പിന്‍വലിച്ചാല്‍ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിന്‍വലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദര്‍ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും””, മില്‍ട്ടന്‍ ഫ്രാന്‍സിസ് വ്യക്തമാക്കുന്നു.

അതേസമയം, സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപത പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.