വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ലത്തീന്‍ അതിരൂപത. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ഉപവാസ സത്യാഗ്രഹത്തിന്റെ സമയം 24 മണിക്കൂറായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. മൂലമ്പള്ളിയില്‍ നിന്ന തുടക്കമിട്ട ജന ബോധന യാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സര്‍ക്കുലറില്‍ പറയുന്നുണ്ട്. തുറമുഖ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മദ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം എന്നിവിടങ്ങളിലാണ് മദ്യശാലകള്‍ക്ക് നിരോധനം.

ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധന യാത്രയ്‌ക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലി ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകാനിടയുണ്ടെന്നും ഇത് കണക്കിലെടുത്താണ് നിരോധനമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.