കൂടത്തായി കേസ്: ജോളി ബന്ധുക്കള്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയെന്ന് വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ തനിക്ക് തെറ്റു പറ്റിയെന്ന് കുറ്റസമ്മതം നടത്തിയതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിനോട് അനുബന്ധിച്ച് കല്ലറ തുറക്കുന്നതിന് തൊട്ടു മുന്‍പാണ് ബന്ധുക്കള്‍ക്ക് മുന്നില്‍ ജോളി കുറ്റസമ്മതം നടത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം പറഞ്ഞത്.

ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുമ്പ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഇന്ന് ബന്ധുക്കളായ ചിലരെ ഇന്ന് പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും.

വ്യാഴാഴ്ച ജോളിയെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലി വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയുമായെത്തി പൊലീസ് തെളിവെടുത്തു.

സിലിയെ കൊലപ്പെടുത്തുന്നതിന് ജോളിയുടെ ആദ്യശ്രമത്തില്‍ രണ്ടാം ഭര്‍ത്താവായ ഷാജുവിനും പങ്കുണ്ടെന്നും ജോളി മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പിനിടെ ജോളിയെ ചോദ്യംചെയ്തു. വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.