എല്ലാ പാര്‍ട്ടികളോടും തുല്ല്യ നീതി വേണം, തീവ്രവാദത്തിന്റെ കനലില്‍ സര്‍ക്കാര്‍ എണ്ണയൊഴിക്കുന്നു: എസ്.ഡി.പി.ഐ നേതാക്കള്‍ക്ക് എതിരെയുള്ള നടപടിയിൽ കെ.എം ഷാജി

എസ്ഡിപിഐയുടെ നേതാക്കള്‍ക്കെതിരെ നടത്തുന്ന നടപടി നീതീയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. തീവ്രവാദത്തിന്റെ കനലില്‍ എണ്ണയൊഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണമെന്നും കെ.എം ഷാജി പറഞ്ഞു.

സിപിഎം ജനപ്രതിനിധികള്‍ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയതിന് നേരില്‍ സാക്ഷിയാണ്. നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യാജമാണന്ന് കളവു പറഞ്ഞവരാണ് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ജപ്തി നടത്തുന്നതെന്നും കെ.എം ഷാജി പറഞ്ഞു.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടി തുടരുകയാണ്. ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുവകകളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി.

സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ നല്‍കും.