കേന്ദ്ര സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ ചരിത്രഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

കേന്ദ്ര സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ചരിത്രഭാഗങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇനിയും അത് ഉണ്ടാകുമെന്നു തന്നെയാണ് വ്യക്തമാക്കാനുള്ളത്. എന്തുവന്നാലും അത് മാറ്റുന്ന പ്രശ്നമില്ല. അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗാന്ധി വധം അടക്കം പല വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെക്കുറിച്ചോ ആര്‍എസ്എസ്, സംഘപരിവാറിനെക്കുറിച്ചോ പറയുന്നില്ലന്നും അദേഹം കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പ്രത്യേക രീതിയില്‍ മാറ്റി എഴുതണം. ഈ രാജ്യത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങളിലും പ്രക്ഷോഭങ്ങളിലും ഒരു പങ്കും വഹിക്കാത്തവരാണ് ആര്‍എസ്എസും സംഘപരിവാറും. ആ യാഥാര്‍ത്ഥ്യം ആരും അറിയരുതെന്നാണ്. അതിന് അവര്‍ക്ക് ചരിത്രം തിരുത്തിയെഴുതണമെന്നാണ് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

പൗരത്വ ഭേദഗതി വിഷയത്തില്‍ അടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യം ശബ്ദം ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്. പൗരത്വഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ല എന്നു തന്നെ കേരളം നിലപാടെടുത്തു. ചിലര്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.