കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളം ഒന്നാമത്; പട്ടികയില്‍ ഏറ്റവും പിന്നിൽ ഡൽഹി

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് കണക്കുകള്‍. ഗോവയാണ് കേരളത്തിന് തൊട്ട് പിന്നിൽ നിൽക്കുന്ന സംസ്ഥാനം. അന്തര്‍സംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങള്‍ പരിശോധിച്ച അന്തര്‍സംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് (ഐഎംപിഎക്‌സ് 2019) കേരളത്തിന്റെ മുന്നേറ്റം. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച പ്രവര്‍ത്തന അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളത്തിനും ഗോവക്കും പിന്നിൽ രാജസ്ഥാന്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ്.  രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

100/ 37 ആണ് കുടിയേറ്റ സൗഹൃദ നയങ്ങളുടെ ദേശീയ തലത്തിലെ സ്‌കോര്‍. നിലവിലുള്ള സ്‌കീമുകള്‍ / അവകാശങ്ങള്‍ (കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതി), സൗകര്യങ്ങളുടെ ലഭ്യത / അവകാശങ്ങള്‍ സംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്കോറുകള്‍ നിര്‍ണയിച്ചത്.

കേരളം (57), ഗോവ (51), രാജസ്ഥാന്‍ (51) എന്നിവയാണ് സൂചികയില്‍ 50 ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്ന് സംസ്ഥാനങ്ങള്‍. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ എട്ട് സൂചകങ്ങളില്‍ മൂന്നെണ്ണത്തിലും കേരളം മുന്നിട്ട് നില്‍ക്കുന്നു. രണ്ട് കാരണങ്ങളാണ് കേരളത്തിന്റെ മുന്നേറ്റത്തിന് ചുണ്ടിക്കാട്ടുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്നതില്‍ മോശം പ്രവണതയാണ് രാജ്യ തലസ്ഥാനത്ത് ഉള്ളത് എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗണ്യമായ തോതില്‍ കുടിയേറ്റം വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനം ഇത് അംഗീകരിക്കുന്നു എന്നതാണ്. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കായി സംസ്ഥാനത്തിന്റെ പദ്ധതിയായ പ്രോജക്ട് റോഷ്‌നിയുള്‍പ്പെടെ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. പരിചരണം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവയില്‍ കുടിയേറ്റ കുട്ടികളുടെ പ്രത്യേക ആവശ്യങ്ങള്‍ സംസ്ഥാനം തിരിച്ചറിയുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

രണ്ടാമത്തേത് കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് പദ്ധതികളാണ്. സാമൂഹ്യ സുരക്ഷ, തൊഴില്‍ സംരക്ഷണം, ക്ഷേമം എന്നിവ വ്യാപിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ആവാസ് ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടന്നത്. കേരളത്തില്‍ പൊതു നയരൂപീകരണത്തില്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തുക മാത്രമല്ല, കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്ന പ്രത്യേക ആവശ്യങ്ങളെയും സംസ്ഥാനം പരിഗണിക്കുന്നതായും ഐഎംപിഎക്‌സ് വിലയിരുത്തുന്നു.