തനിക്ക് സീറ്റ് നല്‍കാത്തത് പത്തനംതിട്ട ജില്ലയിലൊന്നടങ്കം എല്‍ഡിഎഫിന്റെ തോല്‍വിക്ക് വഴിവെയ്ക്കുമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എന്‍.എം രാജു പറഞ്ഞതായി റിപ്പോർട്ട്. കേരളാ കോണ്‍ഗ്രസ്(എം) ന് വിട്ടു നല്‍കിയ റാന്നി സീറ്റില്‍ തന്നെ മത്സരിപ്പിക്കാത്തതിന്റെ ബുദ്ധിമുട്ട് ജില്ലയില്‍ എല്‍ഡിഎഫിന് നേരിടേണ്ടി വരുമെന്ന് എന്‍എം രാജു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ രാജുവിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് എൻ.എം രാജു ഇക്കാര്യം പറയുന്നത്. ശബ്ദം രാജുവിന്റേത് തന്നെയാണെന്ന് മറ്റു നേതാക്കളും പ്രവര്‍ത്തകരും സ്ഥിരീകരിച്ചതായാണ് പത്തനംതിട്ടമീഡിയ റിപ്പോർട്ട് ചെയ്തത്.
റാന്നി കേരളാ കോണ്‍ഗ്രസി(എം)ന് നല്‍കുന്ന പക്ഷം ജില്ലാ പ്രസിഡന്റ് എന്‍എം രാജു സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. അവസാന നിമിഷമാണ് ജോസ് കെ മാണിയുടെ അടുപ്പക്കാരന്‍ സിഎന്‍ പ്രമോദ് നാരായണന്‍ സ്ഥാനാര്‍ത്ഥിയായത്. തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞ് നേതാക്കളോട് സഹിതം എന്‍എം രാജു പൊട്ടിത്തെറിച്ചിരുന്നു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയപ്പോള്‍ എന്‍എം രാജു സജീവമായിരുന്നില്ല. അതിനിടെയാണ് എന്‍എം രാജുവിന്റെ ശബ്ദ സന്ദേശത്തില്‍ ഒരു ഭാഗം പ്രചരിക്കുന്നത്.
മാണി വിഭാഗത്തിന് സീറ്റ് കിട്ടരുത്, അവര്‍ക്ക് സീറ്റ് കൊടുക്കരുത് എന്നാഗ്രഹിക്കുന്ന ചില നേതാക്കളുണ്ട്. എനിക്കൊപ്പം നില്‍ക്കുന്ന ഒരു സമുദായമുണ്ട്. ഏതാണെന്ന് അറിയാമല്ലോ? എനിക്ക് സീറ്റ് നിഷേധിക്കുന്നു. കോണ്‍ഗ്രസ് റാന്നിയില്‍ റിങ്കു ചെറിയാനാണ് മത്സരമെന്ന് വിചാരിക്കുക. എനിക്ക് സീറ്റ് നിഷേധിക്കുക കൂടി ചെയ്യുന്നു. എങ്ങനെയിരിക്കും?
ആറന്മുള എന്ന് പറയുന്ന മണ്ഡലം പെന്തക്കോസ്തുകാര്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. എങ്ങനിരിക്കും? ജയിച്ചു വരാമെങ്കില്‍ ജയിച്ചു വാ…ഞാനിതൊക്കെ പറയാതിരിക്കുന്നത് എന്റെ ഒരു രാഷ്ട്രീയ വിവേകം എന്നു മാത്രം വിചാരിക്കാല്‍ മതി. അതൊക്കെ നോക്കിയും കണ്ടും അവര്‍ ചെയ്യട്ടെ. അതിന്റെ പ്രത്യാഘാതങ്ങള്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുകയും ചെയ്യും. മാത്രവുമല്ല, ഞാനുള്‍പ്പെടുന്ന ഒരു സമുദായമുണ്ട്. ആ സമുദായത്തിന്റെ ഭാഗത്ത് നിന്ന് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകും എന്നാണ് അപൂര്‍ണമായ ശബ്ദസന്ദേശത്തിലുള്ളത്.
സന്ദേശം പുറത്തു വന്നതോടെ സിപിഎമ്മില്‍ മാത്രമല്ല, കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം ശക്തമാണ് സീറ്റ് കിട്ടാത്ത ജില്ലാ പ്രസിഡന്റ് മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനം അട്ടിമറിക്കുന്നുവെന്നും ആരോപണമുണ്ട്. മറ്റു മണ്ഡലങ്ങളിലുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും റാന്നിയില്‍ പ്രമോദ് നാരായണന് വേണ്ടി രംഗത്തിറങ്ങാനാണ് പറയുന്നത്. ഇത് രണ്ടു തരത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ പറയുന്നു.
റാന്നിയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് ആളില്ലാത്തതു കൊണ്ട് മറ്റു സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ കെട്ടിയിറക്കുന്നത് സിപിഎമ്മുകാരെ പ്രകോപിപ്പിക്കുമെന്നതാണ് അതിലൊന്ന്. മറ്റു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മാണി ഗ്രൂപ്പുകാര്‍ രംഗത്ത് ഇറങ്ങാത്തത് അവിടെ മുന്നണി സംവിധാനത്തില്‍ വിള്ളലുണ്ടാക്കുമെന്നതാണ് രണ്ടാമത്തേത്.
എന്‍എം രാജുവും യുഡിഎഫ് നേതാക്കളുമായുള്ള അന്തര്‍ധാര സജീവമാണെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. അതിനകത്ത് കോണ്‍ഗ്രസിനകത്ത് തന്ത്രങ്ങള്‍ മെനയാന്‍ ആളില്ലാത്തത് എന്റെ കുറ്റമാണോയെന്നും ശബ്ദസന്ദേശത്തില്‍ രാജു പറയുന്നുണ്ട്. അതിനര്‍ത്ഥം മാണി വിഭാഗത്തില്‍ നിന്ന് സീറ്റ് നിഷേധിക്കപ്പെട്ട എന്‍എം രാജുവിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്നാണെന്നും ചില നേതാക്കള്‍ പറയുന്നു.
ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വന്നപ്പോള്‍ എന്‍എം രാജുവിന്റെ കിയ കാര്‍ണിവലിലാണ് സഞ്ചരിച്ചിരുന്നത്. രാഹുലിന് സഞ്ചരിക്കാന്‍ വാഹനം വിട്ടു നല്‍കിയതും എല്‍ഡിഎഫിനുള്ളില്‍ ചര്‍ച്ചയായിരുന്നു. മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോയെങ്കിലും എന്‍എം രാജുവിന് ഇപ്പോഴും അടുപ്പം കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണ്. രാജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് എതിര്‍പക്ഷത്തിന്റെ ആവശ്യം.
Read more
കടപ്പാട്: പത്തനംതിട്ടമീഡിയ