സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി; പ്രസ്താവന പിന്‍വലിക്കുന്നതുവരെ സര്‍ക്കാരുമായി സഹകരിക്കില്ല

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. പ്രസ്താവന പിന്‍വലിച്ച് മന്ത്രി വിശദീകരണം നല്‍കണമെന്നും അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. മന്ത്രിയുടെ വാക്കുകള്‍ക്ക് ആദരവില്ല. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാല്‍ ആദരവോടെ പോകുമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.

അതേ സമയം സജി ചെറിയാനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി പറയുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും വിഎന്‍ വാസവനും സജി ചെറിയാന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു.