പാലത്തില്‍ തേങ്ങയടിച്ച് ആദ്യ വാഹനം കടത്തിവിട്ടു; ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്ന് ദേശീയപാത അതോറിറ്റി

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഗതാഗതത്തിന് തുറന്നു നല്‍കി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെ 11നാണ് തുറന്നു നല്‍കിയത്. പാലത്തില്‍ തേങ്ങയടിച്ച് ആദ്യ കിടന്നിരുന്ന കാറാണ് ഉദ്യോഗസ്ഥര്‍ പാലത്തിലൂടെ കടത്തിവിട്ടത്. ഇതോടെ കഴക്കൂട്ടത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആകാശപാത പരിഹാരമാവും. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഏറെ സമയലാഭവുമുണ്ടാവും.

ടെക്‌നോപാര്‍ക്കടക്കം വിവിധ സ്ഥാപനങ്ങളുള്ള കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാണ്. 2.721 കിലോമീറ്റര്‍ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് 195.5 കോടിയാണ് ചെലവ്.

രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. ആര്‍.ഡി.എസും ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിയും സംയുക്തമായാണ് നിര്‍മാണം നടത്തിയത്. പാലത്തിലും സര്‍വിസ് റോഡിലുമായി 266 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 7.5 മീറ്ററില്‍ ഇരുഭാഗത്തും സര്‍വിസ് റോഡ് കൂടാതെ 7.75 മീറ്റര്‍ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും.