'ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റർ ആകേണ്ട ബാദ്ധ്യത എൽ.ഡി.എഫിനില്ല'; ഓടിക്കയറി വരുന്നവരെ എടുക്കുന്നതല്ല ഇടതുമുന്നണിയെന്ന് കാനം രാജേന്ദ്രൻ

കൃത്യമായ നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡി എഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

“ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാദ്ധ്യത ഞങ്ങള്‍ക്കില്ല. അവരുടെ വെന്റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫില്ല. ആരെങ്കിലും ആരെയും സ്വാഗതം ചെയ്യട്ടെ. നമ്മുടെ കൂടെ ഇല്ലല്ലോ. അവര്‍ എങ്ങോട്ട് പോയാലും എല്‍ഡിഎഫിനെന്താ പ്രശ്‌നം. അവരുടെ വിധി അവര്‍ തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കുറച്ചു വ്യത്യാസമുണ്ട്‌.” കാനം പറഞ്ഞു.

നിലപാടുള്ള പാര്‍ട്ടിയാണ് ജോസ് വിഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആളല്ല താനെന്ന് കാനം മറുപടി പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം ഇടതു മുന്നണിയുമായി ചേര്‍ന്നു പോവുമെങ്കില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് അത് ഞങ്ങള്‍ക്കും കൂടി ബോദ്ധ്യപ്പെടേണ്ടേ എന്നും എല്‍ഡിഎഫില്‍ വിഭാഗീയതയൊന്നുമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.