കെ. സുരേന്ദ്രനും സുരേഷ്‌ഗോപിയും തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജ പ്രചാരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി

ബിജെപിക്കും മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കും നേരയുള്ള വ്യാജ വാര്‍ത്തകളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി. സുരേഷ്ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷന്‍ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികള്‍ അസത്യ പ്രചരണം നടത്തുന്നത്. ഇവര്‍ക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്ഗോപി പറഞ്ഞുവെന്നും നേതൃത്വം വ്യക്തമാക്കി.

കേരളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി ചില കോണുകളില്‍ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജല്‍പനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

Read more

വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പചാരണങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ആണെന്നും ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇങ്ങനെ ഒരു വാര്‍ത്ത എന്തിനായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെ പി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.