കെ റെയില്‍: ഭൂമി വിട്ട് നല്‍കുന്നവര്‍ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈനിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ചെലവ് ഒരു ലക്ഷം കോടി കടക്കുമെന്ന പ്രചാരണം തെറ്റാണ്. 64,000 കോടി രൂപ മാത്രമാണ് ചെലവ് വരിക. കെ റെയിലിനായി ഭൂമി വിട്ട് കൊടുക്കുന്ന ആരും തന്നെ വഴിയാധാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ എത്ര വീടും കെട്ടിടങ്ങളും ഒഴിപ്പിക്കേണ്ടി വരും എന്നത് കണക്കാക്കിയട്ടുണ്ട്. ഇവര്‍ക്കായി പുനരധിവാസ പാക്കേജ് തയ്യാറാക്കിയട്ടുണ്ട്. വീട് പോകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമേ വീടോ പണമോ നല്‍കും. കാലിത്തൊഴുത്ത്, വാണിജ്യസ്ഥാപനങ്ങള്‍, വാടകക്കെട്ടിടത്തിലെ വാണിജ്യസ്ഥാപനം, വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാര്‍, സ്വയംതൊഴില്‍ നഷ്ടമാകുന്നവര്‍, പുറമ്പോക്ക് കച്ചവടക്കാര്‍, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

1,383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ 13,362.32 ലക്ഷം രൂപയാണ് ചെലവ്. പദ്ധതി ആരംഭിച്ചാല്‍ പ്രതിദിനം ഒരു ലക്ഷം യാത്രക്കാരുണ്ടാകും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ഉയരുമെന്നും 2031 ആകുമ്പോഴേക്കും കെ റെയിലിന്റെ വരുമാനം 4,878 കോടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പശ്ചാത്തല വികസനം കാര്‍ഷിക-വ്യാവസായിക മേഖലകളിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. വ്യവസായ, ടൂറിസം മേഖലകളെ സംയോജിപ്പിക്കുന്നത് വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിന് സഹായകമാകും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ വേഗം വളരാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി.യും യു.ഡി.എഫും ജമാ അത്തെ ഇസ്ലാമിയും വികസനത്തിന് മുടക്കം നില്‍ക്കുന്നത് അവരുടെ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു.