അന്തരിച്ച സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി. രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ കുത്തി സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നുവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഐയിലെ ഇസ്മയില്‍കാനം രാജേന്ദ്രന്‍ ഗൂപ്പ് പോരില്‍ ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്ന ആളായിരുന്നു രാജു. കാനം സംസ്ഥാന സെക്രട്ടറിയാവുകയും ജില്ലകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടും എറണാകുളം ഏറെക്കാലം ഇസ്മയിലിനൊപ്പം നിന്നതിന്റെ കാരണം രാജുവായിരുന്നു. എന്നാല്‍ കാലക്രമേണെ രാജു സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയതിനു പിന്നാലെ അഴിമതി ആരോപണം ഉയര്‍ന്നു.
സഖാവിന് അസുഖമാണെന്നറിഞ്ഞപ്പോള്‍ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കാന്‍ സി.എന്‍.ചന്ദ്രനും ഞാനും സന്‍ജിത്തും സുഗതനും മറ്റു സഖാക്കളുമായാലോചിച്ച് സാമ്പത്തിക സ്ഥിതിയില്‍ ആവശ്യമാണെങ്കില്‍ സഹായിക്കണമെന്ന് സിഎമ്മിനെക്കണ്ടു സംസാരിച്ചു. ചെന്നൈയിലെ ഡോക്ടറുമായി ബന്ധപ്പെടുത്തി. സുഖമായി വന്നതാണ്. പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരികയായിരുന്നു. ഇല്ലാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിലൂടെ നേടിയ സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു. ഇത്ര പെട്ടന്ന് നമ്മെയെല്ലാം വിട്ടുപോകുമെന്ന് കരുതിയില്ലന്ന് ഇസ്മയില്‍ കുറിപ്പില്‍ പറയുന്നു.
അതേസമയം, പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വിട്ടുതരില്ലന്നും സംസ്‌കാര ചടങ്ങുകളില്‍ സിപിഐ ജില്ല നേതാക്കള്‍ പങ്കെടുക്കരുതെന്നും കുടുംബം നിലപാട് എടുത്തിട്ടുണ്ട്.
Read more
ഇന്ന് രാവിലെ എട്ടിന് എറണാകുളത്തെ മോര്‍ച്ചറിയില്‍നിന്ന് പറവൂരിലെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനത്തിന് വെക്കുന്നത്. അടുത്തു തന്നെയുള്ള സിപിഐ താലൂക്ക് ആസ്ഥാനമായ എന്‍. ശിവന്‍പിള്ള സ്മാരകത്തില്‍ പൊതുദര്‍ശനവും പാര്‍ട്ടി പതാക പുതപ്പിക്കലും വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തെ രാജുവിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം സംസ്ഥാന- ജില്ല നേതൃത്വങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി മാനസികമായി തളര്‍ത്തിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായി പറയുന്നത്.