പാര്‍ക്കിംഗ് ഫീസ് അനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ആളുകളില്‍ നിന്ന് പണം ഈടാക്കും: ഹൈക്കോടതി

ഷോപ്പിംഗ് മാളുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് പ്രഥമദൃഷ്ട്യാ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇത് അനുവദിച്ചാല്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ആളുകളില്‍നിന്നു പണം ഈടാക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് എതിരായ ഹര്‍ജിയിലാണ് നിരീക്ഷണം.

ബില്‍ഡിംഗ് ചട്ടം അനുസരിച്ച് മാളിനു പാര്‍ക്കിംഗ് ഫീസ് പിരിക്കാനാവുമോയെന്നതില്‍ നിലപാട് അറിയിക്കാന്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയോട് കോടതി ആരാഞ്ഞിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ മുന്‍സിപ്പാലിറ്റി കൂടുതല്‍ സമയം ആരാഞ്ഞു.

ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ ബോസ്‌കോ ലൂയിസ്, പോളി വടക്കന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ മാളില്‍ വരാത്തവര്‍ ആണെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും ലുലുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതൊരു പൊതുതാത്പര്യ വിഷയമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം

കേസില്‍ കക്ഷി ചേരാനുള്ള ഷോപ്പിംഗ് സെന്റേഴ്സ് അസോസിയേഷന്റെ ഹര്‍ജി കോടതി അനുവദിച്ചു. മാളിന് അകത്തുള്ള പാര്‍ക്കിങ് ഏരിയ നടത്തിപ്പുകാരുടെ സ്വകാര്യ ഇടമാണെന്നും അതു സൗജന്യമായി നല്‍കണമെന്നു പറയാനാവില്ലെന്നും അസോസിയേഷന്‍ വാദിച്ചു. കേസ് വീണ്ടും അടുത്ത മാസം 21ന് പരിഗണിക്കും.