സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്; പ്രളയസാദ്ധ്യത തളളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള വിദൂരസാദ്ധ്യതയുണ്ട്. ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ കേരളത്തിന് നിര്‍ണായകമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് വ്യാഴാഴ്ചയോടെ ശക്തി കുറയാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടു മുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചുദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറു വരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാദ്ധ്യതയാണ് ഒരാഴ്ച മുമ്പ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴ പെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാദ്ധ്യതയെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.