"എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും": ഹക്ക് മുഹമ്മദിന്റെ ഭാര്യയുടെ വാക്കുകള്‍

എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന, ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ലാത്ത തന്റെ ഭർത്താവിനോട് എന്തിന് ഇങ്ങനെ ചെയ്തു എന്ന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ ഹഖ് മുഹമ്മദിന്റെ ഭാര്യ. തന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും എന്നും ഹഖ് മുഹമ്മദിന്റെ ഭാര്യ കൈരളി ന്യാസിനോട് പ്രതികരിച്ചു.

“എന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന് ഇപ്പൊ ആരുമില്ലാതാക്കിയില്ലേ എല്ലാരും. എന്തിന് ഇങ്ങനെ ചെയ്തു എന്റെ ഇക്കാനോട്? ആരെയും ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവില്ല. എല്ലാരോടും സ്നേഹവും കാര്യവുമായിട്ട് നിക്കുന്ന ആളാണ്. എല്ലാവരോട് വലിയ കാര്യമാണ്. പക്ഷേ എന്തിന് ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞൂടാ,” ഹക്ക് മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനുമടക്കം സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്.

റിമാൻഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അനുസരിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത് എന്ന് റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

Read more

കടപ്പാട്: കൈരളി ന്യാസ്