വ്യക്തികളെ കാണുന്നത് തിണ്ണനിരങ്ങലല്ല; എന്‍എസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല; കേന്ദ്രം സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് സിപിഎം

എന്‍എസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തികളെയാണ് കാണുന്നത്. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത് തിണ്ണനിരങ്ങലായി കാണേണ്ട. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥിക്ക് ഏത് വ്യക്തിയേയും കാണാം. സുകുമാരന്‍ നായരുടെ സമദൂര പ്രസ്താവന നല്ലതാണെന്നും അദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്നും അദേഹം പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്തംബര്‍ 11 മുതല്‍ ഒരാഴ്ച നീളുന്ന പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിക്കുക.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നല്‍കുന്നില്ല. 18000 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സംസ്ഥാനത്തിന്. ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയിരുന്ന 12000 കോടിയും നല്‍കുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. വിപണി ഇടപെടലിന് കേന്ദ്രം പണം അനുവദിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ്. കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ നേരിടാനാണ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവത്ക്കരിക്കപ്പെട്ട പുസ്തകങ്ങളാണ് വരാന്‍ പോകുന്നത്. ആര്‍എസ്എസുകാരനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് ഇതിനുവേണ്ടിയാണെന്നും അദേഹം പറഞ്ഞു.