'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; എസ്എഫ്‌ഐ ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ക്യാമ്പസില്‍ തിരികെ എത്തിയപ്പോഴാണ് ഗവര്‍ണര്‍ ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങി വന്നാണ് ഗവര്‍ണര്‍ ഉദ്യോസ്ഥര്‍ക്കും സര്‍വകലാശാല അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’, ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’ തുടങ്ങിയ ബാനറുകളാണ് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധനത്തിന്റെ ഭാഗമായി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്. കറുത്ത തുണിയില്‍ വെളുത്ത അക്ഷരങ്ങളിലാണ് ബാനറുകള്‍. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് എസ്എഫ്‌ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തിയത്. അതേ സമയം ഗവര്‍ണര്‍ക്കെതിരെയുള്ള ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് ഇന്ന് പ്രതിഷേധം ഒഴിവാക്കിയത്.

വിവാഹ ചടങ്ങില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയത്. എന്നാല്‍ നാളെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ തീരുമാനം. ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധര്‍മ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധര്‍മ പ്രചാരം എന്ന സെമിനാറില്‍ നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്.