വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ ഉപരോധം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിന്റെ കവാടം ഉപരോധിച്ചു. നേരത്തെ മൂന്ന് തവണ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും സമരവുമായി രംഗത്തെത്തുകയായിരുന്നു.

പുനരധിവാസം ഉള്‍പ്പടെ, യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നടപടി ഉണ്ടായെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉടന്‍ നിര്‍ത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. പ്രതിഷേധം നടത്തുവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് രാവിലെ കരിങ്കൊടി ഉയര്‍ത്തി.

അതേസമയം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്കായി ആറ് മന്ത്രിമാരടങ്ങിയ ഉപസമിതിയെ നിയോഗിച്ചു. ആന്റണി രാജു, കെ രാജന്‍, എം.വി ഗോവിന്ദന്‍, അഹമ്മദ് ദേവര്‍കോവില്‍, ചിഞ്ചുറാണി, വി. അബ്ദുറഹ്‌മാന്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

ഈ മാസം 22ന് ഉപസമിതി യോഗം ചേരും. തീരസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തും. ഭവനപദ്ധതിക്കായി പത്തൊമ്പതര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മുട്ടത്തറിയിലെ മൃഗസംരക്ഷണ വകുപ്പിനുകീഴിയുള്ള 17 ഏക്കര്‍ അടക്കം പത്തൊമ്പതര ഏക്കര്‍ ഭൂമിയാണ് വീടുകള്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. ഇവിടെ ഫ്ളാറ്റ് നിര്‍മിക്കും.