ന്യൂനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി; 30ന് അതിതീവ്രമാകും; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ “ഫാനി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അത് തമിഴ്‌നാട് ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പിന്നീടുള്ള 24 മണിക്കൂറില്‍ ഒരു തീവ്ര ചുഴലിക്കാറ്റായി മാറി ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും തമിഴ്‌നാട്-ആന്ധ്ര തീരത്ത് എത്തുകയും ചെയ്യും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം “ഫാനി “ചുഴലിക്കാറ്റായി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കാറ്റ് 30ന് ആന്ധ്ര തമിഴ്നാട് തീരത്തെത്തും. ഇതിന്റെ ഭാഗമായി കേരളത്തില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് നലകിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് രൂപംകൊണ്ട ഫാനി ഇന്ന് വൈകിട്ടോടെ ചുഴിക്കാറ്റാകും.

ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും “മഞ്ഞ” അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്